1.
സംസ്ഥാനത്ത് Lock down പ്രഖ്യാപിച്ചതിന്നു ശേഷം ഏറ്റവും കൂടുതൽ പഴി കേൾക്കുന്ന ഒരു വിഭാഗമാണ് പോലീസ്.വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന നിലയിലാണ് പോലീസിനെ വെട്ടുന്നത്. അതു കൊണ്ട് മാത്രം ചിലതിവിടെ കുറിക്കണമെന്നു തോന്നി
പൊതു ജനം പറയുന്നതവിടെ നിൽക്കട്ടെ, വിദ്യാസമ്പന്നരെന്ന് സ്വയം മേനി നടക്കുന്ന സർക്കാരുദ്യോഗസ്ഥർ തന്നെ നിസ്സാര സംഭവങ്ങളുടെ പേരിൽ പലപ്പോഴും പോലീസിനെതിരെ വാളോങ്ങുന്നുവെന്നതാണ് ഏറ്റവും ലജ്ജാകരം. വീട്ടിൽ അടച്ചിരിക്കേണ്ട ഈ സമയത്ത് ഉദ്യോഗസ്ഥരാണന്ന പ്രിവിലേജ് മുതലെടുത്ത് തെരുവുകളിൽ കറങ്ങി നടക്കാൻ ശ്രമിച്ച് പോലീസ് പിടിക്കപ്പെടുമ്പോൾ അവരെ ചെളിവാരിയെറിയാൻ ജീവനക്കാർ ശ്രമിക്കുന്നത് കാണാതിരിക്കാനാവില്ല. ID കാർഡ് കാണിക്കുന്ന ഉദ്യോഗസ്ഥരെ പോലീസ് പലപ്പോഴും വഴിയിൽ തടയാറില്ല. പക്ഷേ അടച്ചിട്ട ഓഫീസിലെ ഉദ്യോഗസ്ഥർ വരെ ID കാർഡ് ദുരുപയോഗം ചെയ്യുകയും, പല വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥർ എന്ന രീതിയിൽ പലപ്പോഴും പോലീസിനോടു തട്ടികയറുകയും ചെയ്യുമ്പോൾ പോലീസ് മുറ ഉപയോഗിച്ചേ തീരൂ.....
അവരും നിങ്ങളെ പോലെ, മജ്ജയും, മാസവും, ദേഷ്യവും, വികാര അനുകമ്പയുമൊക്കെയുള്ള മനുഷ്യരാണ്.
എന്താണ് അവർ ചെയ്ത തെറ്റ്?
സാമൂഹ്യ വ്യാപനത്തിലൂടെ കൊറോണ വ്യാപിച്ച് നാടുമുടിയാതിരിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കിയതിൻ്റെ പേരിലോ?
ജനം സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിൻ്റെ പേരിൽ ഇറ്റലിയിലും, ഇറാഖിലും, സ്പെയിനിലുമടക്കം നിരവധിയാളുകൾ ചത്തൊടുങ്ങുന്നതുപോലെ, നമ്മുടെ നാട്ടിലും സംഭവിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്.
സാമൂഹ്യ വ്യാപനത്തിലൂടെ കൊറോണ സമൂഹത്തിൽ പടരാതിരിക്കാൻ നിങ്ങൾ കുറച്ചു ദിവസം വീട്ടിനുള്ളിലടച്ചിരിക്കൂ !! നിങ്ങൾക്കു ലഭിക്കേണ്ട ശമ്പളവും, ആനുകൂല്യങ്ങളും സർക്കാർ തന്നുകൊള്ളാം നിങ്ങളുടെ ഭക്ഷണത്തിന്നാവശ്യമായ വസ്തുക്കൾ നിങ്ങൾക്കു എത്തിച്ചു കൊള്ളാം എന്നു വാഗ്ദാനം ചെയ്തു സർക്കാർ സംവിധാനം മുന്നിട്ടിറങ്ങുമ്പോൾ എന്തുകൊണ്ട് ഈ നാടിൻ്റെ നൻമയെക്കരുതി നിങ്ങൾക്ക് ആ നിർദ്ദേശം അംഗീകരിച്ചു കൂടാ..?
നിങ്ങൾ പുഛിക്കുന്ന പോലീസുകാർ ചുട്ടുപൊള്ളുന്ന സൂര്യനു കീഴെ പൊള്ളി പൊങ്ങുന്ന ടാർ റോഡിനു മുകളിൽ ഇട്ടിരിക്കുന്ന യൂണിഫോമല്ലാതെ ചൂടിനെ തടുക്കാൻ മറ്റു മാർഗ്ഗമോ, ഒരിറ്റു ദാഹജലമോ ഇല്ലാതെ പൊരിവെയിലത്തു നിന്നും ജോലി ചെയ്യുന്നത് ആർക്കു വേണ്ടിയാണ്..?
നമുക്കു വേണ്ടി....
അതീനാടിനു വേണ്ടിയാണ് ...
നാടിനെ ഇല്ലാതാക്കുവാൻ പാഞ്ഞടുക്കുന്ന ഒരു മഹാവിപത്തിനെ തടുത്തു നിറുത്തുവാൻ വേണ്ടിയാണ്. 8 രൂപയുടെ മാസ്കും കൈയ്യിലൊരു സോപ്പും മാത്രം സൂക്ഷിച്ച് നിരവധിയാളുകൾക്കിടയിൽ യാതൊരു സുരക്ഷയുമില്ലാതെ 13 മണിക്കൂറിലേറെ പരാതിയോ, പരിഭവമോ ഇല്ലാതെ തുടർച്ചയായി ജോലി ചെയ്ത് ശാരീരികമായി തളരുന്ന അവരെ മാനസീകമായി കൂടി തകർക്കരുത്..
ഒരു സുരക്ഷാ സംവിധാനവുമില്ലാതെ ഏതു നിമിഷവും മഹാരോഗം പിടിപ്പെട്ടു മരിക്കാമെന്ന ഉത്തമബോധ്യത്തോടെയാണ് അവർ നിൽക്കുന്നത്. അവർക്കുമുണ്ട് മാതാപിതാക്കളും, ഭാര്യയും, കുടുംബവും അവരുടെ വരവും കാത്തിരിക്കുന്ന പിഞ്ചോമനകളുമുണ്ടെന്ന് നാം മറക്കരുത്.
കൊറോണയെ പിടിച്ചുകെട്ടാനുള്ള എന്തെങ്കിലും അടവുകൾ പഠിച്ചു കൊണ്ടൊന്നുമല്ല അവർ പൊരിവെയിലത്ത് റോഡിലിറങ്ങുന്നത്
പോലീസ് സ്റ്റേഷനുകളിൽ ദൈനം ദിനം നടക്കുന്ന ജോലികൾ ക്കു പുറമേയാണ് കൊറോണ വൈറസ് തടയുന്നതിന്നായി പൊരിവെയിലത്ത് പോലീസിറങ്ങിയതെന്നു നാം മറന്നു കൂടാ.
കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവൻ ചാടി പോയാൽ യാതൊരു സുരക്ഷയുമില്ലാതെ അവനെ തേടി പോകേണ്ടത് പോലീസ്
കാമുകൻ്റെ കൂടെ നാട്ടിലെ പെൺകുട്ടി ചാടി പോയാൽ ഈ ദുരവസ്ഥയിൽ നാടു മുഴുവൻ തെണ്ടി അവളെ തേടി കണ്ടു പിടിക്കേണ്ടതും പോലീസ്
ഇതിനിടയിൽ എവിടെങ്കിലുമൊരുത്തൻ വിഷം കഴിച്ച് ചത്തൊടുങ്ങിയാലോ, കുത്തി കൊന്നാലോ, ശവമടക്കുന്നതു വരെ വേണം പോലീസ്
അതിനിടയിൽ ആരെങ്കിലും തല്ലുണ്ടാക്കിയാൽ അവിടെയുമെത്തണം പോലീസ് ( ചെന്നി ല്ലങ്കിൽ രാഷ്ട്രീയക്കാരൻ്റെയും, പരാതിക്കാരൻ്റെയും ചീത്ത വിളി വേറെ) ഇവിടെല്ലാം ഓടിയെത്താൻ ആവശ്യമായ ഫോഴ്സുണ്ടോ എന്നാരും ചിന്തിക്കാറില്ല.
ഇങ്ങനെ നിരവധി സമ്മർദ്ദങ്ങൾക്കിടയിൽ ജോലി ചെയ്യുന്ന പോലീസുകാരനും, ഒരു മനുഷ്യനാണ്.ഒരു പക്ഷേ ഒരാവശ്യത്തിന്നായി നിരത്തിലിറങ്ങിയ നമ്മോട് അൽപ്പം പരുക്കനായി നമ്മോട് അവർ പെരുമാറിയിട്ടുണ്ടാകാം.
സർക്കാർ ഇത്രയേറെ കർശനമായി പുറത്തിറങ്ങരുതെന്നു പറഞ്ഞിട്ടും, വഴിയിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ കറങ്ങി നടക്കുകയും, കൂട്ടം കൂടുകയും ചെയ്യുന്നവരെ തടഞ്ഞില്ലായിരുന്നുവെങ്കിൽ ഈ നാട് മറ്റൊരു സ്പെയിനോ ഇറ്റലിയോ, ഇറാഖോ ആകുമായിരുന്നുവെന്ന് എന്തുകൊണ്ട് നാം മറക്കുന്നു.. ഒരു കിലോ പഴമോ / ഒരു പാക്കറ്റ് ബിസ്ക്കറ്റോ / പൂച്ച പ്രസവിച്ചതിനു മരുന്നോ വാങ്ങാൻ 10 KM ദൂരം വണ്ടിയോടിച്ചു വരുന്നവനോട് ,മര്യാദയുടേയും, സഹിഷ്ണുതയുടേയും ഭാഷയിൽ വേദവാക്യമോതാൻ പറഞ്ഞാൽ അതു ചെകുത്താൻ്റെ ചെവിയിലോതുന്നതിന്നു തുല്യമാകും, അങ്ങനെയുള്ളവനെ അകത്തിടുക തന്നെ വേണം ...
അടിക്കേണ്ടവനെ അടിക്കുക തന്നെ വേണം.
ഒന്നറിയുക......
കൊറോണയേ പേടിച്ചല്ല ജനം നിരത്തിലിറങ്ങാത്തത് പോലീസിനെ പേടിച്ചാണ്.
ശക്തമായ രീതിയിൽ കൊറോണ വ്യാപനം തടയപ്പെട്ടിട്ടുണ്ടെങ്കിൽ അതു പോലീസിൻ്റെ നിയന്ത്രണം കൊണ്ടു കൂടിയാണ്.
2.
ഇത് വളരെ വളരെ നല്ല ഒരു തീരുമാനം ആണ്. നമ്മൾ എത്ര ബോധവൽക്കരണം നടത്തിയാലും (ഇക്കാലമത്രയും നമ്മൾ ബോധവൽക്കരണമാണ് നടത്തിക്കൊണ്ടിരുന്നത്) എന്നിട്ട് ഇതു പോലുള്ള വിഷയങ്ങളിൽ യാതൊരുവിധ മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. നല്ല പിഴ കൊടുക്കേണ്ടി വരും എന്നുള്ള ഒരു അവസ്ഥ വന്നാൽ തീർച്ചയായിട്ടും കുറ്റകൃത്യങ്ങൾ വളരെ വളരെ വലിയ തോതിൽ കുറയും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല എന്ന് ഞാൻ നിരവധി തവണ പറഞ്ഞിട്ടുണ്ട് .പക്ഷേ ആ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ് നടന്നുവരുന്നത്.
മനുഷ്യൻ ഉണ്ടായ കാലം മുതൽ ഇതുപോലെ പല രൂപത്തിൽ ശിക്ഷകൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. വലിയ മാറ്റം കാണാനുമില്ല.
എന്നാൽ പണം നഷ്ടപ്പെടുന്ന അല്ലെങ്കിൽ സമ്പത്ത് നഷ്ടപ്പെടുന്ന ഒരു അവസ്ഥ സംജാതമായാൽ പലരും ഒരു തിരിച്ചറിവ് ഈ കാര്യത്തിൽ നടത്തുമെന്നതിൽ ഒരു സംശയവും വേണ്ട. ഒപ്പം ബോധവൽക്കരണവും നടക്കട്ടെ!. എല്ലാ മതങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടേയും ആഭിമുഖ്യത്തിലും, വീട്ടിലും, സ്കൂളിലും എല്ലാം ഓരോരുത്തരും ജനിക്കുന്ന കാലം മുതൽ മരണക്കിടക്കയിൽ വരെ നമ്മൾക്ക് ശാസനകൾ, നിർദ്ദേശങ്ങൾ ഒക്കെയാണ് ഓരോരുത്തരായി തന്നു കൊണ്ടിരിക്കുന്നത് എന്നിട്ടും ഒരു മാറ്റവും ഇതുവരെ സമൂഹത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കുറ്റകൃത്യങ്ങൾ കൂടുകയാണ് ഓരോ ദിനവും എന്നുള്ളതാണ് യാഥാർത്ഥ്യം. ബോധവൽക്കരണം കൊണ്ട് നന്നാകണമെങ്കിൽ നമ്മൾ മനുഷ്യകുലം എത്രയോ മുൻപേ നന്നായേനെ!
നിരന്തരം സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത് ഒരാളുപോലും സഹിക്കില്ല എന്ന വസ്തുതയാണ് ഈ പിഴ ഈടാക്കുന്ന ഒരു സംഭവവികാസം നിരന്തരമായി ഉണ്ടായാൽ മാറ്റങ്ങൾ ഉണ്ടാകും എന്ന് ഞാൻ പറയുന്നതിന് പ്രധാനകാരണം. എന്തായാലും ഇത് പരീക്ഷണ വിധേയമായി ഇപ്പോൾ നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് .അത് എങ്ങനെ അതിൻ്റെ പരിസമാപ്തിയിൽ എത്തും എന്നുള്ളത് നമുക്ക് പരിശോധിക്കാം .വളരെ വിജയകരമായി ആയിത്തീരുമെങ്കിൽ കൂടുതൽ ശക്തമായ വലിയ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും
3.
പ്രസക്തമായ ഒരു ചോദ്യം. ചില പ്രയോഗങ്ങൾ നേരർത്ഥത്തിൽ ഭാഷയിൽ എടുക്കേണ്ടതില്ല. ചോറ് കഴിച്ചു എന്നു പറഞ്ഞാൽ ഒരു ചോറ് അല്ലങ്കിൽ 1000 ചോറ് എന്ന് ആരും ചിന്തിച്ചു തല പൊട്ടിക്കാറില്ല. ഒട്ടിച്ചു ചേർക്കാത്ത ചോറ് വാരിക്കഴിച്ചു എന്ന് നാം അർത്ഥമാക്കാറുമില്ല. ചിലർ ഡിസ്ട്രോഷനായി ഒട്ടിച്ച് ചേർത്ത് കഴിക്കും അതിന് കൃത്യമായ ഷെയ്പ്പ് ഉണ്ടാകില്ല. മറ്റു ചിലർ ഭംഗിയായ ബോൾ ആക്കി കഴിക്കും.
പച്ച ചോറാണ് കഴിച്ചതെന്ന് ആരും കരുതാറില്ല. കാരണം രണ്ടാമതായി ഒരു ചോദ്യം വരാറുണ്ട് കറി എന്തൊക്കെ?
ചിലർ ചാറ്ഒഴിച്ച് ഉരുളയാക്കുമ്പോൾ മറ്റു ചില വിരുതർ ഒരു തുണ്ട് മീൻ വച്ച് ഉരുളയാക്കും.
അതുപോലെ കണ്ടാൽ മതി. സാമൂഹിക അകലം എന്ന വാക്കിനേക്കാൾ പ്രകടമായ വ്യക്തത ശാരീര അകലം തന്നെ. അതിൽ ഒരു കുഴപ്പം ഉണ്ട്. വീട്ടിലും ശാരീരിക അകലം പാലിക്കാൻ കഴിയുന്ന വീടുകൾ കുറവാണ്. വീട്ടിനുള്ളിൽ സമൂഹം ആണ് ഒരാൾ സംശയത്തിലാണെങ്കിൽ അയാൾ അകറ്റി നിർത്തപ്പെടും വരെ. വീട്ടിലുള്ള എല്ലാവരുടേയും ജീവിതചര്യ പരസ്പരം ബോദ്ധ്യമുണ്ട്. എന്നാൽ പുറത്തു നിന്നുള്ള ഒരാളുടെ കൊറോണ ബന്ധത്തെ നമുക്കറിയില്ല.
ഒരംഗം വീട്ടിൽ നിന്നും പുറത്തു മറ്റൊരു സമൂഹത്തിന്റെ സഞ്ചാരപഥങ്ങളിൽ എത്തുമ്പോഴാണ് സാമുഹിക അകലമെന്ന വാക്കിനുള്ളിൽ കൊറോണ പോലെ ഒളിച്ചിരിക്കുന്ന ശാരീരിക അകലം എന്ന വാക്കിന് പ്രസക്തി വരുന്നത്.
ഹൗസ് ബോട്ട് ക്വാറന്റെയിൻ കേന്ദ്രമാക്കാനുള്ള തീരുമാനം ഏത് തലയിൽ ഉദിച്ച ആശയമാണ്?
4.
ഞാൻ ഉദ്ദേശിച്ചത് ഏറെ ലളിതമാണ്. പൊതുസമ്പർക്കത്തെ വല്ലാതെ നിഷേധിക്കപ്പെട്ട ഒരു ദുർഘട കാലത്ത് ലൈബ്രറി എന്നത് അത്യന്താപേക്ഷിത ഘടകമല്ലന്നും ഒരു വായനക്കാരന് 6 മാസമോ ഒരു വർഷമോ വായിക്കുവാനുള്ളത് അവന്റെ / അവളുടെ കൈയ്യിൽ ഉണ്ടാകുമെന്നും അല്ലാതുള്ളവർ വായനക്കാരുടെ പട്ടികയിൽ പെടുന്നവരുമല്ലെന്നാണ്.
എങ്കിലും ലൈബ്രറിയിൽ പോയേ മതിയാകു എന്നത് ഒരു മദ്യാസക്തന്റെ പ്രേരണ പോലെ വായനക്കാരനിലും റീഡ് അഡിക്ഷന്റെ അസ്വസ്‌തകൾ പ്രകടമാകുകയും അവർ അതിനായി അസാധാരണമായ വാദഗതി ഉയർത്തുകയും ചെയ്യും. ഇത്രയും മനസ്സിലാകും.
നല്ലൊരു വായനക്കാരനിൽ 2 മുഖം ഉണ്ടാകും. ഒന്ന് പ്രപഞ്ചത്തെ അതിൽ ഉൾച്ചേർന്നിരിക്കുന്ന ജൈവ- അജൈവ വസ്തുക്കളെ പ്രതിഭാസങ്ങളെ ആകെത്തന്നെയും സമഗ്രമായി അറിയണമെന്ന അഭിവാഞ്ഛ. രണ്ട് ഈ അന്വേഷണത്വര സൃഷ്ടിക്കപ്പെടുന്ന ചിന്താബഹുലതകളും സംഘർഷങ്ങളും അവനിൽ / അവളിൽ ചെലുത്തപ്പെടുന്ന ആഘാതഫലമായി രൂപപ്പെടുന്ന അസന്തുലിതമായ സ്വഭാവവ്യതിചലനങ്ങൾ.
ഇവിടെ നിന്നു കൊണ്ടാണ് ഞാൻ അങ്ങയുടെ വാദത്തെ അഭിമുഖീകരിക്കുന്നത്. ഒരു തികഞ്ഞ വായനക്കാരന് അറിവിന്റെ/ ബോധത്തിന്റെ/ കാഴ്ചയുടെ തലമല്ല ഉണ്ടാവുക. മറിച്ച് പരിജ്ഞാനത്തിന്റെ/ അവബോധത്തിന്റെ/ ഉൾക്കാഴ്ചയുടെ വ്യക്തതയാണ് ഉണ്ടായിരിക്കുക . അത് അങ്ങയിൽ ആവോളം ഉണ്ട്. അതിനുള്ളിൽ ഉള്ള ജോണി സാറിനെയാണ് എനിക്കിഷ്ടം. (ഇനിയുമധികമായി ഉണ്ടാക്കുന്നത് ഒരു മനുഷ്യന് എത്രത്തോളം ആകാം എന്നത് മറ്റൊരു ശാസ്ത്ര ശാഖയുടെ പരിധിയിൽ വരുന്നതിനാൽ ഇവിടെ പരാമർശിക്കുന്നില്ല.) അതിന്റെ പരിധിയിൽ നിന്നു കൊണ്ട് സോഷ്യൽ സിസ്റ്റൻസിംഗിനെ വ്യാഖ്യാനിക്കുമ്പോൾ സാമാന്യ ബോധങ്ങൾക്കുമപ്പുറം ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾക്കുമേറെ താൻ ആർജ്ജിതപ്പെടുത്തിയ ദർശനങ്ങൾ ചൂണ്ടിക്കാണിക്കുന്ന സുരക്ഷാ കവചത്തെയായിരിക്കും യുക്തിസഹമായി തെരഞ്ഞെടുക്കുക. അങ്ങനെ ആയിരിക്കണം. എന്നാൽ ഈ പറഞ്ഞ രണ്ടിനും താഴെയായ ഒരു വീക്ഷണകോണിൽ വിഷയത്തെ കാണാൻ ശ്രമിക്കുന്നത് ആർത്തിപൂണ്ട വായനക്കാരന്റെ രണ്ടാമത്തെ മുഖം അവനു നൽകുന്ന ഇടർച്ചകളായി പരിഗണിക്കപ്പെടും എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരാംശം. ഇതു തന്നെയാണ് മറ്റൊരു കമന്റിൽ ഈ സമയത്ത് തന്നെ വേണോ എന്ന ലാളിത്യമാർന്ന ചെറിയ ചോദ്യത്തിലും ഉൾച്ചേർന്നിരിക്കുന്നത്.
ഒരു കാലത്ത് ഈ ആർത്തിയെ ഞാനും അഭിമുഖീകരിച്ചിട്ടുണ്ട്. മുൻപ് ഒരു പോസ്റ്റിൽ ഞാനത് എഴുതിയിട്ടുണ്ട്. അനിയന്ത്രിതമായ വായന. പഠനം നിർത്തി രാവും പകലും 3 ലൈബ്രറികളിൽ നിന്നും എടുത്ത് സർവ്വ ചപ്പും ചവറും പിരാന മത്സ്യത്തെപ്പോലെ തിന്നു തീർത്ത കാലം. എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് വീട്ടുകാർ ഭയപ്പെട്ട കാലം. മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിയാതെ പുതിയ പ്രപഞ്ചത്തെ തേടിയ കാലം. 5 വർഷം വായിച്ചു മടുത്തു പിന്നെ പ്രീ-ഡിഗ്രിക്കു പഠിക്കാൻ ചേർന്നു ഒപ്പം കലാപഠനവും. പതുക്കെ ഞാൻ ഭൂമിയിലേയ്ക്കു വന്നു വീണു.
ജോണി സാറിന്റെ വാദപ്രതിരോധം വായിച്ചപ്പോൾ എനിക്ക് അതു കൊണ്ട് അത്ഭുതം അശേഷം തോന്നിയില്ല.
നന്മകൾ മാത്രം വരട്ടെ! വീട്ടിൽത്തന്നെയിരുന്നു വായിക്കുക!
5.
Comments
Post a Comment